അങ്ങനെ കാത്തിരുന്ന ആ ദിവസം എത്തിച്ചേർന്നു. ജൂലൈ 30 രാവിലെ ഏഴുമണിക്കു തന്നെ റെയിൽവേ സ്റ്റേഷനിൽ ബൈക്ക് എത്തിക്കുകയും ഈ ലേഖനത്തിൽ – എങ്ങനെ ട്രെയിനിൽ ബൈക്ക് കയറ്റി അയക്കാം – പറഞ്ഞതുപോലെ എല്ലാം ചെയ്തു വയ്ക്കുകയും ചെയ്തു.
വൈകുന്നേരം ആറുമണി കഴിഞ്ഞപ്പോൾ ട്രെയിൻ വന്നു. ഞങ്ങൾ സാധനങ്ങൾ എല്ലാം ആയി ട്രെയിനിൽ കയറി സീറ്റ് കണ്ടുപിടിച്ചു. ദില്ലി എത്തുന്നതുവരെ ഇനി വേറെ പരിപാടികൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ യാത്രയുടെ ബാക്കി ഭാഗങ്ങൾ തയാറാക്കിയും സിനിമകൾ കണ്ടും സമയം കഴിച്ചു. ഭക്ഷണം എല്ലാംതന്നെ IRCTC യുടെ മൊബൈൽ ആപ്പിൽനിന്നും ഓർഡർ ചെയ്തു. എല്ലാം തന്നെ കൃത്യമായി എത്തുകയും ചെയ്തു. കുറഞ്ഞ ചിലവിൽ നല്ല ഭക്ഷണമായിരുന്നു എല്ലാം.
ഓഗസ്റ്റ് ഒന്നാംതീയതി കൃത്യസമയത്ത് ട്രെയിൻ ദില്ലിയിൽ എത്തിച്ചേർന്നു. ചെന്നൈയിൽ നിന്നും പറഞ്ഞതനുസരിച്ച് സുഭാഷ് എന്ന ആളിനെ അവിടെ അന്വേഷിച്ചു. പക്ഷെ അദ്ദേഹം അന്നത്തെ ദിവസം ലീവ് ആയിരുന്നു. അവിടെ കണ്ട മറ്റൊരാളോട് സുഭാഷിന്റെ പേരുപറഞ്ഞു. പിന്നെ ഞങ്ങളെ ഏറ്റെടുത്തതുപോലെയായിരുന്നു അന്നു എന്ന് പേര് പറഞ്ഞ ആളുടെ പെരുമാറ്റം. ഞങ്ങളുടെ ബൈക്കും അതിനുമുകളിൽ വെച്ച ബാഗുകളും കൂടി തള്ളി അടുത്ത പെട്രോൾ പമ്പ് വരെ ആക്കി തന്നു. ചെറിയ ഒരു തുക അതിനു നൽകി. അവിടെനിന്നും പെട്രോളുമടിച്ച് അധികം താമസിക്കാതെ ബുക്ക് ചെയ്ത ഹോട്ടലിൽ എത്തി. ഭക്ഷണത്തിനും ചെറിയ വിശ്രമത്തിനും ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി.ദില്ലിയിൽ അനവധി സ്മാരകങ്ങളുണ്ട്. അവയിൽ ചിലതായിരുന്നു ലക്‌ഷ്യം. നല്ല ചൂടുണ്ടായിരുന്നു, ഒരു പക്ഷെ ചെന്നൈയെക്കാളും അധികം. പക്ഷെ അത് വക വയ്ക്കാതെ പുറപ്പെട്ടു.
ആദ്യമായി പോയത് സഫ്ദർജംഗിന്റെ ശവകുടീരത്തിലേക്കായിരുന്നു.
ലോധി റോഡിന്റെ സമീപത്തായിട്ടാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. ഇത് നിർമ്മിക്കപ്പെട്ടത് നവാബ് മിർസാ മുഖീം അബ്ദുൾ മൻസൂർ ഖാൻ എന്ന വ്യക്തിക്ക് വേണ്ടിയാണ്. മുഗൾ കാലത്തെ അവസാന ഉദ്യാന മാതൃകയിലുള്ള ഈ ശവകുടീരം 1754 ൽ നിർമ്മാണം പൂർത്തീകരിച്ചതാണ്. ചെങ്കല്ലും മാർബിളുമാണ് നിർമ്മാണ സാമഗ്രികൾ. 1722 ൽ ഇന്ത്യയിലേക്ക് വരികയും അവധ് എന്ന ദേശത്തിലെ ഭരണാധികാരിയാവുകയും ചെയ്ത അബ്ദുൽ മൻസൂർ ഖാൻ പിൽക്കാലത്ത് അറിയപ്പെട്ടത് ‘സഫ്ദർജംഗ്’ എന്നാണ്. ഗണിതശാസ്ത്രജ്ഞൻ, ചരിത്രകാര, കവി എന്നീ നിലകളിൽപ്രശസ്തിയാർജിച്ച ഉമർ ഖയ്യാമിന്റെ ജന്മസ്ഥലമായ ഇറാനിലെ നിശാംബൂരിലാണ് ഇദ്ദേഹം ജനിച്ചത്. കാഴ്ചയിൽ വലിപ്പവും ഭംഗിയുമുണ്ടെങ്കിലും ദില്ലിയിൽ എത്തുന്ന വിനോദസഞ്ചാരികൾ അധികം സന്ദർശിക്കാത്ത ഒരിടമാണിത്.
ഉദ്യാന മാതൃകയിൽ ദില്ലിയിൽ ആദ്യമായി പണികഴിപ്പിച്ച ഹുമയൂണിന്റെ ശവകുടീരവുമായി ഇതിനു വളരെയധികം സാമ്യമുണ്ട്. മുഹമ്മദ് ഷായാണ് ‘സഫ്ദർജംഗ്’ എന്ന പേര് ഇദ്ദേഹത്തിന് നൽകിയത്. മുഹമ്മദ് ഷാ ദില്ലി ഭരിക്കുന്ന കാലത്ത് ‘അവധി’ ലെ ഗവർണർ, മിനിസ്റ്റർ പദവികൾ വഹിച്ചിരുന്ന ആളായിരുന്നു ഇദ്ദേഹം. ലഖ്‌നൗവിൽ വെച്ച് അന്തരിച്ച സഫ്ദർജംഗിന്റെ ഖബറിടം പിന്നീട് ദില്ലിയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
സഫ്ദർജംഗിന്റെയും ഭാര്യയുടെയും ഖബറിടങ്ങൾ ഇവിടെ കാണുവാൻ സാധിക്കും. നാല് ഭാഗമായി തിരിച്ച ഉദ്യാനമാണിത്. ഇതേ നിർമ്മിതിയുടെ ഉത്തമ ഉദാഹരണങ്ങളാണ് താജ്മഹലും ഹുമയൂണിന്റെ ശവകുടീരവും. ആകർഷണീയമായ മൂന്നു മണ്ഡപങ്ങളാണ് ഇവിടെയുള്ളത്; ബാദ്ഷാ പസന്ത്, ജംഗ് ലി മഹൽ, മോട്ടി മഹൽ എന്നിവയാണവ. ഇവിടത്തെ പ്രധാന ആകർഷണവും ഇത് തന്നെയാണ്. മുഗൾ വാസ്തുകലയുടെ ഉത്തമ ഉദാഹരണമായ ഇവിടത്തെ ജലധാരകളും പച്ചപ്പുനിറഞ്ഞ ഉദ്യാനവും ഈ സ്മാരകത്തിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നു.
സമീപത്തുള്ള മറ്റു ആകർഷണങ്ങൾ
- നെഹ്‌റു പ്ലാനിറ്റോറിയം
- മഹാത്മാഗാന്ധി മെമ്മോറിയൽ
- ഇന്ദിരാഗാന്ധി മെമ്മോറിയൽ
- കുഷാക് മഹൽ
- തീൻ മൂർത്തി ഭവൻ
അടുത്തതായി ഹുമയൂണിന്റെ ശവകുടീരം സന്ദർശിക്കാനായി തിരിച്ചു
മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ അന്ത്യവിശ്രമസ്ഥലമായാണ് ഇന്ത്യയിലെ ഡൽഹിയിൽ ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും മുഖ്യപത്നിയുമായ ബീഗാ ബീഗം ചക്രവർത്തിനിയാണ് ഇത് കമ്മീഷൻ ചെയ്തത്, പേർഷ്യൻ വാസ്തുശില്പികളായ മിറാക് മിർസ ഗിയാസും അദ്ദേഹത്തിന്റെ മകൻ സയ്യിദ് മുഹമ്മദും ചേർന്നാണ് ഇത് രൂപകൽപ്പന ചെയ്തത്. നിസാമുദ്ദീൻ ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ പൂന്തോട്ട ശവകുടീരവും ഇത്രയും വലിയ തോതിൽ ചെങ്കല്ല് ആദ്യമായി ഉപയോഗിച്ചതും ആയിരുന്നു. 1993-ൽ, ശവകുടീരം യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി പ്രഖ്യാപിക്കപ്പെട്ടു, അതിനുശേഷം വിപുലമായ പുനരുദ്ധാരണത്തിന് വിധേയമായി. പ്രധാന ശവകുടീരത്തിലേക്കുള്ള പാതയിൽ നിരവധി ചെറിയ സ്മാരകങ്ങളുണ്ട്, മുഗളർക്കെതിരെ പോരാടിയ അഫ്ഗാൻ പ്രഭുവായ ഇസ ഖാൻ നിയാസിയുടെ ശവകുടീരം ഉൾപ്പെടെ, പ്രധാന ശവകുടീരത്തിന് ഇരുപത് വർഷം മുമ്പ് 1547-ൽ ശവകുടീരം നിർമ്മിക്കപ്പെട്ടു.
ഹുമയൂണിന്റെ ശവകുടീര സമുച്ചയത്തിൽ ഹുമയൂൺ ചക്രവർത്തിയുടെ പ്രധാന ശവകുടീരം ഉൾപ്പെടുന്നു. അതിൽ ചക്രവർത്തി ബേഗാ ബീഗം, ഹമീദാ ബീഗം, ദാരാ ഷിക്കോ, ജഹന്ദർ ഷാ, ഫറൂഖ്‌സിയാർ, റാഫി ഉൽ-ദർജത്, റാഫി ഉദ്-ദൗലത്ത്, മുഹമ്മദ് കാം ബഖ്‌ഷ് തുടങ്ങി നിരവധി മുഗൾ ഭരണാധികാരികളുടെ ശവകുടീരങ്ങൾ ഉൾപ്പെടുന്നു. ഈ സമുച്ചയം മുഗൾ വാസ്തുവിദ്യയിലെ ഗണ്യമായ പുരോഗതിയെ പ്രതിനിധീകരിക്കുന്നു. ഇന്ത്യയിൽ ആദ്യമായി നാല് ഭാഗങ്ങളായുള്ള ഉദ്യാന നിർമ്മിതി പരീക്ഷിച്ചത് ഇവിടെയാണ്. ഭാവിയിലെ മുഗൾ രാജകീയ ശവകുടീരത്തിന് ഹുമയൂണിന്റെ ശവകുടീരം ഒരു മാതൃകയായി. താജ്മഹലും ഇതേ മാതൃകയിൽ നിർമ്മിക്കപ്പെട്ടതാണ്.
എല്ലാം ചുറ്റിക്കറങ്ങി പുറത്തിറങ്ങിയതിന് ശേഷം ഇന്ത്യ ഗേറ്റ് കാണുവാൻ തീരുമാനിച്ചു. നല്ലരീതിയിൽ ഉണ്ടായിരുന്ന വാഹനത്തിരക്കിനിടയിൽക്കൂടി ഒരുവിധം ഇന്ത്യ ഗേറ്റിന്റെ അരികിൽ ആയപ്പോൾ അങ്ങോട്ട് ആളിനെ കടത്തി വിടുന്നില്ല എന്നറിഞ്ഞു. അതിനാൽ അന്നത്തെ കറക്കം അവസാനിപ്പിച്ച് ഹോട്ടലിലേക്ക് എത്തി.
മറ്റ് വിവരങ്ങൾ
താമസം
The Suncourt Hotel Yatri, 8A, 33, Channa Market, Block 8A, WEA, Karol Bagh, New Delhi, Delhi 110005
Pros:
- നല്ല മുറികൾ
- ജീവനക്കാരുടെ നല്ല പെരുമാറ്റം
- നല്ല ഭക്ഷണം
Cons:
- വാഹന പാർക്കിങ് വഴിയരികിലാണ്. അല്ലെങ്കിൽ അല്പം അകലെയുള്ള അവരുടെ തന്നെ മറ്റൊരു ഹോട്ടലിൽ പാർക്ക് ചെയ്യണം.
(തുടരും…)