എട്ടാം തീയതി രാവിലെ 6:30 നുതന്നെ തിരിച്ചു. പ്രബീൻ ഇന്നലെ പോയതിനാൽ വീണ്ടും ഞങ്ങൾ രണ്ടും മാത്രമായി. യാത്ര തുടങ്ങിയപ്പോൾ മുതൽ കണ്ണിനു ആനന്ദകരമായ കാഴ്ചകൾ ആയിരുന്നു. കോടപുതച്ച മലനിരകളും പച്ചപ്പും അരുവികളും നദികളുമൊക്കെയായി… ഇത്രയും ദിവസം അധികം മറ്റു ബൈക്ക് യാത്രികരെ കണ്ടിരുന്നില്ല. പക്ഷെ, ഇന്നായപ്പോഴേക്കും മറ്റനവധി ബൈക്കുകളും കാറുകളും കാണുവാൻ തുടങ്ങി. അത് യാത്രയിൽ നമ്മൾ ഒറ്റക്കല്ല എന്ന ബോധ്യം ഉണ്ടാക്കി. ഒരേ ലക്ഷ്യത്തിലേക്കു യാത്രചെയ്യുന്ന ഒട്ടനവധിപേർ.
കുറച്ചുദൂരം ചെന്നപ്പോൾ ഇന്നലെ ദാൽ തടാകത്തിൽനിന്നും പരിചയപ്പെട്ടവരും സ്വദേശിയുടെ കാറും വഴിയിൽ കണ്ടു. ഞങ്ങളെ കണ്ട് കൈ കാണിച്ചു. ഞങ്ങളും നിർത്തി. കാര്യമന്വേഷിച്ചപ്പോൾ അവിടുത്തുകാരായ ദമ്പതികളുടെ കാറിന്റെ മുൻചക്രത്തിൽ കാറ്റില്ല. വഴി അത്ര നല്ലതല്ലാത്തതിനാൽ ആ ചക്രവും വച്ച് ഓടിക്കാനും കഴിയില്ല, അവരുടെ സ്റ്റെപ്പിനി ചക്രത്തിലും കാറ്റില്ല. ഞങ്ങളുടെ കൈയിൽ കാറ്റുനിറക്കാനുള്ള ഉപകരണം ഉണ്ടായിരുന്നതിനാൽ ചക്രത്തിൽ കാറ്റുനിറച്ച് അടുത്ത ടയർ കടയിലേക്ക് വേഗം എത്താനായി അവരെ പറഞ്ഞുവിട്ടു. പിന്നീട് ഈ മലയാളികളെ വിശദമായി പരിചയപ്പെട്ടു. കേരള പൊലീസിലെ പല വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന കുറച്ചുപേർ. അവർ എല്ലാ വർഷവും ഇങ്ങനെ യാത്ര പോകാറുണ്ട്. കൂട്ടത്തിൽ ഒരു മലയാളി കുടുംബത്തെയും പരിചയപ്പെട്ടു. അച്ഛനും അമ്മയും കുഞ്ഞുമകളും.
എല്ലാവരെയും പരിചയപ്പെട്ടതിനുശേഷം വീണ്ടും യാത്ര തുടർന്നു. ഫോൺ നമ്പറും മേടിച്ചിട്ടുണ്ടായിരുന്നു. അല്പസമയത്തിനുശേഷം ഞങ്ങൾ പ്രശസ്തമായ സോജിലാ പാസ് എത്തി. സീറോപോയിന്റ് എന്നും അറിയപ്പെടുന്ന ഈ സ്ഥലം നമ്മൾ ഈ വഴിയിൽ കാണുന്ന ആദ്യത്തെ പാസ് ആണ്. സീറോ പോയിന്റ് എന്ന് പറയാൻ കാരണം, മഞ്ഞുകാലമായാൽ ഇവിടം മുഴുവൻ മഞ്ഞിൽ മൂടുകയും ജനവാസം ദുഷ്കരമാവുകയും ചെയ്യും. അത് ശരിവെക്കാൻ എന്നവണ്ണം അവിടെയെങ്ങും വലിയ മരങ്ങളോ മനുഷ്യവാസമോ കണ്ടില്ല. ഉള്ളതെല്ലാം ചെറിയ പുൽച്ചെടികൾ ആയിരുന്നു. സോജിലാ പാസ്സിന് അപ്പുറത്തേക്ക് മഴനിഴൽ പ്രദേശമാണ്. അധികം മഴ ലഭിക്കാത്ത വരണ്ട ഇടങ്ങൾ. കാലാവസ്ഥയിലെ ഈ മാറ്റം അവിടുത്തെ പ്രകൃതിയിലും പ്രതിഫലിച്ചു. ഇത്രയും ദൂരം വന്ന വഴികളിലെ മലനിരകൾ പച്ചപ്പ് നിറഞ്ഞവയായിരുന്നു. പക്ഷെ ഇവിടുന്നു അല്പം കഴിഞ്ഞപ്പോൾ പച്ചപ്പ് കുറഞ്ഞുതുടങ്ങി. പകരം മണ്ണുനിറഞ്ഞ മലകളും ഇടയ്ക്കിടെ ചെറിയ ചെടികളുടെ പച്ചപ്പും ചിലപ്പോൾ കരിഞ്ഞുണങ്ങിയ ചെടികളും കാണുവാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ മുഴുവൻ മണ്ണുമാത്രം നിറഞ്ഞ മലനിരകൾ ആയിത്തുടങ്ങി.
കാർഗിൽ എത്തുന്നതിന് കുറച്ചുമുൻപായി കാർഗിൽ യുദ്ധസ്മാരകം വഴിയിൽ കാണാം. അവിടെ കയറി. വഴിയിൽ കണ്ട മലയാളികൾ എല്ലാംതന്നെ അവിടെയും ഉണ്ടായിരുന്നു. 1999 ഇൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന കാർഗിൽ യുദ്ധത്തിന്റെ കാഴ്ചകളാണ് നമുക്ക് ഇവിടെ കാണുവാൻ സാധിക്കുക. അന്നത്തെ യുദ്ധത്തിൽ മരിച്ച എല്ലാ പട്ടാളക്കാരുടെയും സ്മാരകവും യുദ്ധത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇവിടെ കാണാം. ഉള്ളിൽ ഒരു മ്യൂസിയം ഉണ്ട്. ഉള്ളിൽ ചിത്രങ്ങൾ എടുക്കാൻ വിലക്കുണ്ട്. പക്ഷെ മനസ്സിൽ പതിയുന്ന അവിടുത്തെ കാഴ്ചകൾ പിന്നെ ഒരിക്കലും മായില്ല. ഇരുരാജ്യങ്ങളും ഉപയോഗിച്ച തോക്കുകളും, തിരകളും മറ്റനേകം യുദ്ധോപകരണങ്ങളും കാണാം. ഈ യുദ്ധത്തിൽ പങ്കില്ല എന്നവകാശപ്പെട്ട പാകിസ്ഥാൻ സൈന്യത്തിന് അന്ന് ശമ്പളം കൊടുത്തതിന്റെ കണക്കുകളും ഇവിടെ കാണാം. പക്ഷെ നമ്മുടെ കണ്ണുനനയിക്കുന്നത് മറ്റൊന്നാണ്. യുദ്ധത്തിൽ വീരചരമമടഞ്ഞ പട്ടാളക്കാർ അവരുടെ കുടുംബത്തിന് അവസാനമെഴുതിയ കത്തുകൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. സ്വന്തം കുഞ്ഞുങ്ങളുടെയും വീട്ടുകാരുടെയും വിവരങ്ങൾ അന്വേഷിച്ചു എഴുതിയ ആ കത്തുവായിച്ചു കണ്ണുനിറഞ്ഞുപോയി. ഇതുകൂടാതെ യുദ്ധത്തിന്റെ വിവരങ്ങൾ കോർത്തിണക്കി ഒരു വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
പുറത്തിറങ്ങിയതിനുശേഷം തമിഴ്നാട്ടിൽനിന്നുള്ള ഒരു പട്ടാളക്കാരനെ പരിചയപ്പെട്ടു. ഞങ്ങൾ നിൽക്കുന്നതിനു തൊട്ടുപുറകിലുള്ള മലമുകളിൽനിന്നാണ് പാകിസ്ഥാൻ നുഴഞ്ഞു കയറ്റം നടത്തിയതും നമ്മെ ആക്രമിച്ചതും. ആ സമയത്ത് മഞ്ഞുകാലമാകുമ്പോൾ കഠിനമായ തണുപ്പ് കാരണം ഇരുരാജ്യങ്ങളും അവരുടെ കാവലിടങ്ങളിൽനിന്നും പിന്മാറുകയും പിന്നീട് കാലാവസ്ഥ നന്നാവുമ്പോൾ തിരികെ വരികയുമായിരുന്നു പതിവ്. പക്ഷെ 1999 ഇൽ പാകിസ്ഥാൻ നേരത്തെ പറഞ്ഞുറപ്പിച്ചതിൽനിന്നും നേരത്തെ എത്തുകയും ഇന്ത്യക്കുനേരേ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. മൂന്നുമാസത്തിൽ നാം നമ്മുടെ ഭാഗങ്ങൾ തിരികെ പിടിക്കുകയുണ്ടായി. അതിനുശേഷം വർഷത്തിൽ എല്ലാദിവസവും അവിടെ കാവൽ ഉറപ്പാക്കി. കൊടിയ തണുപ്പിൽ ചിലപ്പോൾ താപനില -40 ഡിഗ്രി സെൽസിയസ് വരെ പോകാറുണ്ട്. അവിടെ ആ സമയത്തു കാവൽനിൽക്കുന്നവരെ മനസ്സിൽ നമിച്ചു. നല്ല ഭക്ഷണംപോലും കിട്ടാൻ ബുദ്ധിമുട്ടാവും ഇവിടെ ചിലപ്പോൾ.
അവിടെനിന്നും ഞങ്ങൾ പോയത് ഹോട്ടലിലേക്ക് ആയിരുന്നു. മുഹറം കാരണം അല്പം തടസങ്ങളുണ്ടായെങ്കിലും അധികം താമസിയാതെ ഹോട്ടലിൽ എത്തിച്ചേർന്നു. Hotel Zojila Residency Kargil – വളരെ നല്ല താമസവും ഭക്ഷണവും ഇവർ ഉറപ്പാക്കിയിരുന്നു. ജീവനക്കാരുടെ ഇടപെടലും വളരെ നല്ലതായിരുന്നു. ഹോട്ടലിലെ മാനേജർ ഞങ്ങളുടെ യാത്രക്ക് നല്ല പ്രോത്സാഹനവും കുറച്ചു വിവരങ്ങളും തന്നു.
അടുത്ത ദിവസം രാവിലെ ഭക്ഷണത്തിനുശേഷം നമ്മുടെ പ്രധാന ലക്ഷ്യമായ ലേയിലേക്കു തിരിച്ചു NH-1 വഴിയാണ് ഈ യാത്ര. അധികം തിരക്കില്ലാത്ത നന്നായി പരിപാലിക്കുന്ന വഴി. ഇതൊക്കെ കാണുമ്പോഴാണ് മഴയെ കുറ്റം പറഞ്ഞു നന്നാക്കാതെ ഇട്ടിരിക്കുന്നതും നന്നാക്കിയാൽ അടുത്ത ദിവസം പൊളിയുന്നതുമായ നമ്മുടെ നാട്ടിലെ വഴികളെക്കുറിച്ച് ആലോചിച്ചത്. ഇത്രയും കഠിനമായ കാലാവസ്ഥയിൽ വഴികൾ ഇങ്ങനെ പരിപാലിക്കുന്നതിൽ BRO (Border Road Organisation) യെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
നല്ല ഉയരത്തിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത്. ഉയരം ചിലപ്പോൾ AMS(Acute Mountain Sickness) നു കാരണമാകാം – AMS നെക്കുറിച്ച് വിശദമായി ഇവിടെ വായിക്കാം. ചെറിയ തല വേദന തോന്നിയപ്പോൾ ഞങ്ങൾ രണ്ടുപേരും Diamox ഗുളിക കഴിച്ചു. പിന്നീട് പ്രശ്നങ്ങൾ ഒന്നും തോന്നിയില്ല. നല്ല വെയിലും അതിനൊപ്പം തണുപ്പും ഉണ്ടായിരുന്നു. മലമുകളിലെ വെയിൽ കണ്ണിനെ അലട്ടാതിരിക്കാൻ(പർവ്വതമുകളിൽ പ്രശ്നമുണ്ടാക്കുന്ന സൂര്യൻ) കൂളിംഗ് ഗ്ലാസ് വെച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്. ഉച്ച കഴിഞ്ഞപ്പോഴേക്കും ലേയിലെ ഹോട്ടലിലേക്ക് എത്തിച്ചേർന്നു. സമുദ്രനിരപ്പിൽനിന്നും ഏകദേശം 11500 അടി ഉയരത്തിലാണ് ഞങ്ങൾ ഇപ്പോൾ. ഉയരം കാരണമുള്ള ഓക്സിജന്റെ കുറവ് ചെറുതായി ക്ഷീണം ഉണ്ടാക്കുന്നുണ്ട്. അതിനാൽ തന്നെ ശരീരത്തിന് ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ വേണ്ടി ഇന്നുമുഴുവൻ വിശ്രമിക്കാൻ തീരുമാനിച്ചു.
(തുടരും…)